Friday, September 28, 2012

പ്രണയമേഘമായ്

നിന്നേപ്രാപിച്ച മഴയിൽ ഞാൻ എന്റെ പ്രണയം നൽകുമ്പോൾ...
പെയ്യാൻ ഇനിയൊരു പ്രണയമേഘമായ് അതുമാറുന്നു...
എന്റെ അപൂർണ്ണതയ്ക്കുമേൽ 
പൂർണ്ണതയായ്ത്തന്നെ...വീണ്ടും...പുനർജനിക്ക..

Tuesday, September 11, 2012

പ്രണയപരാഗം

സൂര്യാ, ആലിന്റെ ഗാനത്തിലെ ഉഷ്ണസുഖങ്ങൾളിൽ നീ തേടുമാനിർവൃതിയ്ക്ക് പേരെന്ത്? 
അറിയില്ല, ഇനിയുമതേ ഉണർവ്വിലൊപ്പം വിരിയും ഒരായിരമിതളുകളുള്ള താമരയോ? 
ലജ്ജയിലെൻമുഖം താഴ്ത്തിയ നേരത്ത് നീ വിരഹത്തിൻ ചുംബനമൊന്നുനൽകി. 
ഞാൻ എന്നിലൊളിപ്പിച്ച നിൻ ആദ്യചുബനതാപത്തിൽനിന്നും വിരിഞ്ഞുനിൽക്കെ പ്രണയമതേകുമാ നിർവൃതി...ഞാനുമതെപ്പോഴോ അറിഞ്ഞുപോയ്. 
അനുഭൂതി പകർന്നു  നീ എന്നെ നിൻ കൺകോണിലെങ്ങോ ഒളിച്ചുവെച്ചു. 
കാമകിരണങ്ങളെറ്റു ഞാൻ തളർന്നുവീണാലും,  സൂര്യാ, നീ എന്നുള്ളിലായ്....പ്രണയപരാഗമായ് നിറഞ്ഞു നിൽപ്പൂ....

Monday, September 10, 2012

നിശാഗന്ധിയുടെ സുഗന്ധം

നിനച്ചിരിക്കാതെ നിശാഗന്ധിയ്ക്ക് നിലാവിൽ നീർത്തുള്ളിയിൽ 
നിന്റെ ചുമ്പനം നിശബ്ദമായ് നിദ്രയ്ക്കു വഴിയൊരുക്കും
നിശ്വാസതാപത്തെ നിൻ ഓർമ്മയിൽ...
നിശാസ്വപ്നത്തിൽ നിശാശലഭമായ് നീയുണരും
നിന്നെ എന്റെ നിമിഷമായ് മാറ്റി നിറയും സുഗന്ധമാക്കും
നിശാഗന്ധിയുടെ സുഗന്ധം...

എന്നിലെനീയായ്...

നിൻ ഹൃത്ശിഖരത്തിന്തുമ്പിലായ് ഒരുമാത്രവിശ്രമിക്കാനെത്തി 
സന്ധ്യയ്ക്ക് മഴിമാറും പകലിൻ സമ്മതമില്ലാതെ ഞാൻ.
നിൻ ഹൃത് തന്ത്രിയിൽ നിന്നുയരുമനുരാഗ-
നാദതരംഗമായ് പിന്നെയെന്നോഞാൻ.
നിൻ ഹൃദയം വിതുമ്പുന്ന നൊമ്പരമായ് 
ഒരശ്രുബിന്ദുവായ് തുളുമ്പിയതും ഞാൻ.
നിൻ ശ്വാസനിശ്വാസസീമകൾ പുൽകു-
മൊരാത്മനിർവൃതിയായ് ഉണർന്നു ഞാൻ.
നീ ഏകനായ് യാത്രചൊല്ലാതെ പോകിലോ 
നിൻ പാദമമരുമോരോമണൽത്തരിയിലുമെൻസ്പർ-
ശനമതേറ്റുകൊൾക, എന്നിലെ നീയായ് തപിച്ചുകൊൾക.

Saturday, August 18, 2012

കുഞ്ഞുമഴത്തുള്ളി!

മഴക്കാറ്റിന്റെ തണുപ്പ് വല്ലാതെ പ്രകൃതിയെ കുളിർപ്പിക്കുന്നു. 
കുളിരുന്ന മനസ്സിൽ ബാക്കിയാകുന്നത് കഴിഞ്ഞുപോയ സൂര്യതാപത്തിലെ വേവിനേയും, അതിലെ സ്വേതരേണുക്കളുടെ വിമ്മിട്ടപ്പെടുത്തലുകളേയുമാണ്. മഴയുടെസ്വരം ഇമ്പമുള്ളതും ചിലപ്പോൾ ഗാംഭീര്യമുള്ളതും ആകുന്നു. ഒരു മഴത്തുള്ളിയാകാൻകഴിഞ്ഞെങ്കിൽ...സാഗരനീലിമയിൽനിന്നും ആകാശം ഏറ്റുവാങ്ങുന്ന മഴയുടെ ആദ്യാംശം. എല്ലാം പ്രതിഫലിക്കുന്ന സൂര്യതേജസ്സിനെപ്പോലും ഉൾക്കൊള്ളാൻ കഴിയുന്ന മഴത്തുള്ളി...എത്ര പവിത്രം!. സ്വഛം! ഭംഗിയാർന്നത്! സൂര്യൻ അവളെ ഭൂമിയ്ക്കു സമർപ്പിക്കുന്നു. മേഘത്തിൽനിന്നുമടർന്ന് മണ്ണിൽ പതിക്കുന്ന അത്രയുംനേരം...മതി, അത് മണ്ണിന് സ്വന്തമാകുമ്പോൾ... പുതിയ ലോകം ജനിക്കുന്നു...അതിന്റെ ആയുർദൈർഘ്യം മാത്രമറിഞ്ഞ്... മണ്ണിന്റെ വികാരങ്ങൾക്കുമേൽ പടർന്ന്, ആഴത്തിൽ ലയിക്കാമായിരുന്നു...അവിടെ കുഞ്ഞുമഴത്തുള്ളി ആരും കാണാതെ മണ്ണിനുസ്വന്തമായി മാഞ്ഞുപോകുന്നു.

Wednesday, August 15, 2012

മഴഭാവങ്ങൾ

ജാലകകാഴ്ച്കകളിൽ ഏറ്റവും മനോഹരം മഴക്കാഴ്ച്ചയാവും. കാരണം അപ്രതീക്ഷിതങ്ങളാണ് മഴഭാവങ്ങൾ. ആവേശമായ്...അറിവായ്...അനുഗ്രഹമായ്...അഥിതിയായ്...ആർദ്രമായ്...ആത്മനൊമ്പരമായ്...അനുഭൂതിയായ്...ആരവത്തോടെ അനുഭവമായ് എത്തുന്നത്...മഴ. ചെയ്ത ദ്രോഹങ്ങൾക്കോരോന്നിനും കരുണയേതുമില്ലാതെ പ്രതികാരം ചെയ്യുന്നതും, ഒരപേക്ഷയിൽ എല്ലാ നൊമ്പരപ്പെടുത്തലുകൾക്കും മീതേ മാപ്പപേക്ഷിക്കുന്നതും മഴയുടേതാം ഭാവങ്ങൾതന്നെ. പ്രണയവിരഹങ്ങൾക്ക് മൂകസാക്ഷിയാം പ്രകൃതിയുടെ വാചാലതയ്ക്കും പേര് മഴയെന്നുതന്നെ. വേനലിൽ വരണ്ട മണ്ണിനും മനസ്സിനും ഏകയ് വന്ന് നനുത്ത സ്പർശമതേകുന്നതും മഴ. നനഞ്ഞമണ്ണിൻ പുഞ്ചിരി ഒരായിരം വർണ്ണങ്ങൾ തീർക്കുമോരോ പുൽനാമ്പിനേയും ചുംബിച്ച് നിൽക്കുമൊരാ നീർത്തുള്ളിയായ് മഴ. ഇനിയും പെയ്തറിയിച്ച ഭാവങ്ങളെത്ര... പുഞ്ചിരിയിൽ, അലമുറയിട്ടുകരയുന്ന നിസാഹയതയിൽ, കോധമടങ്ങാത്ത താണ്ടവച്ചുവടുകളിൽ, ലജ്ജയിൽ, പരിഹാസത്തിൽ, പരിഭവത്തിൽ, പ്രൗഢിയിൽ എല്ലാം തെളിയുന്ന മഴഭാവങ്ങൾ ഇനിയും...മനസ്സുകാത്തിരിക്കുന്നു ആ മഴഭാവങ്ങളെ...

Tuesday, August 14, 2012

നിറഞ്ഞ മഴ നനഞ്ഞ് പ്രകൃതി


ഈ പ്രകൃതി മനുഷ്യനെ വീണ്ടും നിസഹായതയുടെ 
ഉമിത്തീയിൽ ഞെരിഞ്ഞടങ്ങാൻ വിടുകയാണ്. പ്രീയപ്പെട്ടതൊക്കെ നഷ്ടപ്പെടാതെ നോക്കാൻ വിഢിയായ മനുഷ്യൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറിയാതെ സ്വാർത്ഥമോഹങ്ങൾ അവന്റെ ജീവിതത്തെ മായികലോകത്തേയ്ക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ പ്രകൃതി പ്രതികരികരിക്കുന്നു. വീർപ്പുമുട്ടിൽ വീണ്ടുതീരുമെന്ന് ഉറപ്പാകുമ്പോൾ മാത്രം...ഇതുപോലെ...നിസഹായനാണു് നീയെന്ന്...സംഹാരതാണ്ഡവം ചെയ്ത് ആത്മനിർവൃതിയടയുന്നു. ആലോചിക്കുവാനായി ഒരു നിമിഷം പോലും നൽകാതെ, മരണത്തിനെ തേരാളിയാക്കി അവൾ മനുഷ്യന്റെ സകല ക്രൂരതകൾക്കും പ്രതികാരം ചെയ്യുന്നു. മണ്ണും മഴയും മരണവും ചേർത്ത് ആയുധം അവൾ കൈയ്യിലേന്തുന്നു. ഇതുവരെ ഒപ്പമുണ്ടായ, എന്തൊക്കെയോ നഷ്ടപ്പെട്ട, ഏതൊക്കെയോ മനുഷ്യർ വിലപിക്കുന്നു... അതിനുകൂട്ടായി വാഗ്ദാനങ്ങളുടേയും മാറ്റൊലിക്കുമേൽ ഇനി ഉയർന്നുകേൾക്കുക ഒരു മരണപ്പെട്ടവളുടെ ചിരി മാത്രം. എതിൽ എല്ലാ വിചാരവികാരങ്ങളും ഇല്ലാതെയാകും. അന്ന് ഞാനോനീയോ നമ്മളോ ഉണ്ടാകുമോ?

Wednesday, August 8, 2012

വഴിമറന്ന നിദ്ര

നിദ്രയ്ക്ക് വഴിമറന്നു...
നിദ്ര തീണ്ടാതെ നടന്നുനീങ്ങുന്നു
ഓർമ്മകൾ സ്വരമായ്മേയും മനസ്സും.
നിശയോ ഏറെനേരമായെന്നെ
നിശബ്ദമായ്പുൽകിടുന്നു.
നിശബ്ദതയലിനിയുമുറങ്ങാത്തോരെനിക്ക്
നിശാന്ത്യത്തിലൊരുകൂട്ടായരുകിലെത്തുന്നു
നവപ്രതീക്ഷതൻ രശ്മിയും...

Sunday, July 8, 2012

മഴയുടെ ചൊല്ലിയാട്ടം...

ഈ യാത്രയിലും വീണ്ടും പ്രകൃതിയുടെ ആത്മനൊമ്പരങ്ങൾ
മഴത്തുള്ളികളായി എന്നെ നനയ്ക്കുന്നു. ആരുടേയൊക്കെയോ നൊമ്പരങ്ങളും ശാപവാക്കുകളും അറിയുമ്പോൾ, പ്രകൃതിയുടെ ഉൾച്ചൂട് അസഹനീയമാകുന്നു. മനുഷ്യജന്മത്തിന്റെ താളംതെറ്റിയ കർമ്മങ്ങൾ ഇനിമുതൽ കൂടുതൽ ഭിതിപ്പെടുത്തുകതന്നെചെയ്യും. താളംതെറ്റലുകളിൽ കൊടുക്കേണ്ടിവന്ന വില എന്തെന്നു് പ്രകൃതി മനുഷ്യനുവേണ്ടി ഒരിക്കൽകൂടി അരങ്ങൊരുക്കി ചൊല്ലിയാടുകയാണ്. കരിംതിരിയുടെ മനമ്മടുക്കുന്ന വാസന വീണ്ടും ഏതോ തമസിന്റെ നിഗൂഢതയെ പരിചയപ്പെടുത്തുകയാണ്. മരണത്തിനേക്കാൾ വലിയ ശാപം അനുഭവൈക്കേണ്ടതായി വരുമെന്നു് പറഞ്ഞുനിർത്തികയും ചെയ്യുന്നു.

Saturday, July 7, 2012

നിശാശലഭം

നിവർത്തിവെച്ച കുടപോലെ ഇരുൾ ആവരണമാകുമ്പോൾ...
രാവിന്റെ ശാന്തതയിൽ മരണപ്പെട്ടവളാകാൻ തെയ്യാറെടുക്കട്ടെ...
പതിയെ ഉഗ്രപ്രകാശവലയത്തിലേയ്ക്ക് നിശാശലഭമായ് കടന്നുചെല്ലുമ്പോൾ, 
എന്നെ വരവേൽക്കാൻ എനിക്കുമുൻപേ മരിച്ചുപോയ 
എന്റെ സ്വപ്നങ്ങൾ കാത്തുനിൽക്കുന്നുണ്ടാകും.

Friday, July 6, 2012

കാലക്കേടിന്റെ താക്കിത്

മഴത്തുള്ളികൾ ഒന്നിച്ചങ്ങൊളിച്ചുപോയി.  
ഒരുപാടുമോഹങ്ങളും, സ്വപ്നങ്ങളും കൺകോണിണകളിൽ കാർമേഘം പെയ്തു മറഞ്ഞുപോയി, കവിളുകളിലെ നീർച്ചാലുകളിൽ ഇന്നും ബാക്കിയാകുന്നു...ഏതോ മഴയാൽ...നനവാൽ...നനുത്ത കാറ്റിൽ വേദനയുടെ പടവിറങ്ങിപ്പോയ ബാല്യം എന്നും മഴയ്ക്കുവേണ്ടി കരുതിവെച്ചത് പരിഭവങ്ങളുടെ...നൊമ്പരങ്ങളുടെ...നിശ്വാസം മാത്രം.
എന്നിട്ടും മഴ പെയ്തിറങ്ങാൻ മടിച്ചാൽ വരണ്ടമനസ്സിൽ പരാതിയും പിന്നെ ശകാരവും.
നിമിഷങ്ങളിൽ മാറുന്ന മനുഷ്യമനസ്സും മഴയും എന്നും ഒരുപോലെ. ആരേയും ഗൗനിക്കാതെ...ആരുടേം വേദന അറിയാതെ..പെയ്യുകയാണ്, മനുഷ്യന്റെ നിസ്സഹായതയിൽ പ്രകൃതി വരിച്ച ജയമായിത്തന്നെ. കാലക്കേടിന്റെ താക്കീത് നൽകിക്കൊണ്ട് ഇനിയും മഴ പെയ്യുകതന്നെചെയ്യും. അസുന്ദരനായ...നനുത്ത സ്പർശമല്ലാത്ത...ദുഃഖദായിനിയായി. 'മനുഷ്യക്കോലങ്ങൾ, അഹങ്കാരികൾ അനുഭവിക്കട്ടെ' എന്നുറക്കെപുലമ്പി, ഒരു ഭ്രാന്തിയായി പെയ്യുകതന്നെചെയ്യും.

Thursday, July 5, 2012

പ്രതീക്ഷപ്പൂക്കൾ

ഒരു പൂമൊട്ട് വിരിഞ്ഞാൽ 
അത് വെയിലും മഴയും അനുഭവിച്ച് ഒടുവിൽ വാടി, ഇതളുകൾ പൊഴിക്കും. 
മനസ്സിന്റെ പ്രതീക്ഷകൾ പോലെ.
പൂവല്ല, കായോ, ഫലമോ ഇല്ലാത്ത വൃക്ഷങ്ങളാണ് നല്ലത്. 
അധികകാലം പച്ചപ്പോടെ ഇരിക്കാം.

Friday, June 29, 2012

സ്നേഹിതാ, മൃത്യൂ..,

ഏറ്റെടുത്തവയൊന്നും പൂർണ്ണമാക്കാൻ കഴിയാതെ ചിന്തകൾ 
ഇരുളിന്റെ ഗർത്തങ്ങളിലേയ്ക്കുമാത്രം പതിക്കുന്നു. ചിറകിന്റെ അവസാനതൂവൽ ശ്രമവും പാഴാവുകയാണ്. ഓർമ്മകൾ തെറ്റുകയാണോ! നെറികേടുകാട്ടാതെ സഞ്ചരിക്കുന്ന മനസ്സിനും വെറുപ്പോടെ വിടനൽകട്ടെ. വൃധാ മണ്ണിട്ടുമൂടിയ കാലംകെട്ട അക്ഷരക്കോലങ്ങൾ ഇന്ന് ഒരായിരം കറുത്ത ഇലകളാലും, ശോഷിച്ചബുദ്ധി നിറഞ്ഞ വെറുക്കലാലും ഭയപ്പെടുത്തുകയാണ്.
പേടിപ്പിക്കുന്ന സഹതാപവും ഒറ്റപ്പെടുത്തലും മനസ്സിനെ വിഢിത്തരമായ താരതമ്യത്താൽ ആശ്രയം തേടുവാൻ നിർബന്ധിക്കുന്നു.
ഹേയ്..,ഉപചാരങ്ങളൊന്നും ഇല്ലാതെ കടന്നുവരുന്ന എന്റെ സ്നേഹിതാ, മൃത്യൂ..., 
നിന്റെ തണുപ്പുള്ള കരങ്ങൾകൊണ്ട് എന്നെ പുണരൂ. അഗാധമായ ശാന്തതയുടെ താഴ്വരയിൽ എന്നേയും ഒപ്പം കൂട്ടൂ. എന്റെ സ്വപ്നങ്ങളെ വികാരവിചാരങ്ങളെ നിന്റെ ശ്വാസത്തിന്റെ ചൂടിൽ വിയർപ്പണിയിക്കൂ. മരണമുഖങ്ങളിൽ എന്നേ മാത്രം നീ പരിണയിക്കൂ. തീവ്രമായ വേദനയിൽനിന്നും എന്റെ സ്വാർത്ഥതയെ രക്ഷിക്കൂ. പകരംവീട്ടുന്നതിൽ ഒരു ജാള്യതയും നിനക്കോ എനിക്കോ പാടില്ല...ഇനിയും...
 

Thursday, June 28, 2012

മഴ പെയ്യുകയാണ്...

മഴ പെയ്യുകയാണ്...
കാറ്റിന്റെ കൈകളിൽ തൂങ്ങി ഒരു കുഞ്ഞിനേപ്പോലെ നൃത്തംവെച്ചുകടന്നുവരുന്ന മഴ...
ഇത്രദിവസം പെയ്യാതെ മടിച്ചതുകൊണ്ടാകും ഒരു മന്തത.
ഇന്നും ആരുടേയൊക്കെയോ ദാഹത്തിനും, മോഹങ്ങൾക്കും, സ്വപ്നങ്ങൾക്കും, സമ്മാനമാകുമ്പോഴും...ആർക്കൊക്കെയോ ഈ മഴയാൽ അവരുടെ കണ്ണീരിലെ ഉപ്പുരസം മഴയിൽ കുതീർത്തപ്പെട്ട മണ്ണിലേയ്ക്കുതന്നെ പടർത്തുന്നു. നിറവേറ്റപ്പെടാത്ത കുറച്ചധികം വാഗ്ദാനങ്ങൾ വീണ്ടും മറ്റൊരു മഴയിൽ നനഞ്ഞുകുതിർന്നു, അർഹതപ്പെട്ടവനു് അന്യമായി എങ്ങോ അവശേഷിക്കുന്നു...
മഷിപടർന്ന എഴുത്തുകളിലെ അക്ഷരങ്ങൾ വഴിയിലെ മഴവെള്ളക്കെട്ടുകളുടെ വിന്യാസത്തെ ഓർമ്മിപ്പിക്കുന്നു. മഴ ബാക്കിവെച്ച നീർത്തുള്ളികൾ അടർന്നു് മണ്ണിന്റെ രോഷം അടക്കാൻ ശ്രമിക്കുന്നു. ഇലകളിലേയും പൂക്കളിലേയും മഴയുടെ കണങ്ങൾക്ക് ആരുടേയൊക്കെയോ നാലുകയ്യുള്ള പ്രതീക്ഷകളുടെ തിളക്കം ഉണ്ടാകാം...

ഭാഗ്യം!

ഹേ സഖേ,
കടിഞ്ഞാണില്ലാതെ കുതറിയോടുന്ന മനസ്സിനെ തളയ്ക്കുന്ന കടിഞ്ഞാൺ...
മലയിറങ്ങിവരുന്ന വെയിലിന്റെ ചൂട്...
തിളക്കം പോയ ഓർമ്മചെമ്പിനെ ഉരച്ചെടുത്ത് തെളിച്ചം കൂട്ടാൻപോന്ന ചാരം...
അത്രയൊക്കെ ആകാൻ പറ്റുന്നതേ ഭാഗ്യം!

Wednesday, June 27, 2012

മോഹം

നീർകുമിളയുടെ ആയുസ്സുമാത്രമെ ഏതുമോഹത്തിനും ഉള്ളു. 
അത് 
തകർക്കുകയും 
തളർത്തുകയും 
മുന്നോട്ടുനീണ്ട വരണ്ടവഴിയിൽ മരീചികയായി നിലകൊള്ളുകയുചെയ്യും.

Sunday, June 24, 2012

നര

നരച്ചത് നിറമോ നിണമോ നിശ്ചലതയോ?
നാൽക്കവലയിലന്നത്തെ ആൽമരത്തിൻ ചില്ലയിൽ ആദ്യ നര വീണതും,
മുറ്റത്തെ നെല്ലിമരച്ചുവടും, അതിൽ ഉച്ചയുറക്കത്തിൻ ആലസ്യവും,
കണ്ടു മരവിച്ചിന്നുമെന്നെ കാത്തുരക്ഷിക്കും ഭഗവതിയും,
നാലുകെട്ടിൻ നടുമുറ്റത്തന്നു തുളസിതൻ തളിരിലയായ് നരച്ചൊരാമോഹമിന്നും,
ഓർമ്മതൻ നരച്ചൊരുത്തരത്തിൽ ഇനിയുമാസ്മരണയ്ക്കായ് കാത്തുനിൽപ്പു.
നാരകത്തിനും നരപ്പുവന്നു, പച്ചപ്പായലുമതേറ്റുചൊല്ലി വേനലിൽ നരച്ചു കുളമിതിന്നും
കാഴ്ച്ചയ്ക്കുനന്നെ രസിച്ചുവെന്നാൽ നല്ല വെളുത്ത തലമുടിയും
വിതിർത്തിട്ടു ചാഞ്ഞു കിടക്കുമതേ ഒറ്റ നടപാത ഇന്നും നേരെ.
സ്വപ്നങ്ങളും ഞാനും നരച്ചുപോയ്, നീയുമതേ, തണലൊട്ടുമില്ലാത്ത വീധികളും...

Friday, June 22, 2012

ഓർമ്മകളുടെ ഗന്ധം

ഓർമ്മകളുടെ ഗന്ധം...
അത് ദുഃഖങ്ങൾ കൂടുതലുള്ള മനസ്സിനു താങ്ങാനാവില്ല. 
ഓർമ്മയായ് മാറിയ നിമിഷങ്ങളെ നൊമ്പരത്തോടെ താലോലിക്കുമ്പോൾ മനസ്സിലെ മഴക്കാർ കണ്ണുകളെ നനയിച്ചു. ഉം...ആരുംകാണാതെ ആ നീർമുത്തുകളെ തട്ടിത്തെറുപ്പിച്ച് ഇനിയും ഓർമ്മയാകാൻ വെമ്പുന്ന നിമിഷങ്ങളെ പ്രതീക്ഷിക്കുക, എന്നതുമാത്രമേ ഇനി ചെയ്യാനുള്ളു. സുഖമുള്ള ഒരുപാട് നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച്, ഒടുവിൽ...പെട്ടന്ന് മരണത്തിന്റെ തീരത്തേയ്ക്ക് ഏകയായ് സഞ്ചരിച്ച്, നൊമ്പരപ്പെടുത്തുന്ന ഒർമ്മയായ് എന്നിൽ കുറേ വർഷങ്ങളായ് നീണ്ടുനിൽക്കുന്ന നൊമ്പരം. 
വീണ്ടുമിതാ എന്റെ മനസ്സിൽ മഴമേഘങ്ങളെ നിറയ്ക്കുന്നു...

Thursday, June 21, 2012

പ്രണയവും മഴയും

പരിഭവങ്ങളുടെവേരുകളാൽ ഇറുക്കപ്പെട്ട മനസ്സിനെ 
നനുത്ത പ്രണയം മഴപോലെ സാന്ത്വനമാകുന്നത് അറിയുക 
തികച്ചും യാത്ഥാർത്ഥ്യബോധത്തോടെയാണ്. 
പ്രണയം കൂടുതൽ അറിയുന്നു...
കൺകോണുകളിൽ എവിടെയോ മനസ്സിൻ കാർമേഘക്കെട്ടുകൾ വിമ്മിഷ്ടപ്പെടുത്തുമ്പോൾ ഒരു പുഞ്ചിരിയാൽ തീർത്ത വർണ്ണവിസ്മയവുമായെത്തുന്ന 
മഴ...

Wednesday, June 20, 2012

മൂകമായ് യാത്രയാകുന്നവൻ

മൃത്യു, മൂകമായ് യാത്രയാകുന്നവൻ
എന്നുമവന്റെ കൈകൾ ചുറ്റിപ്പിടിക്കും
അങ്ങകലെ ശാന്തമാം തീരത്തണയും 
തോണിയിലൊപ്പമിരുന്നവൻ മൃദുഗാന-
മാലപിക്കുമതിൻ പ്രതിദ്ധ്വനിയൊരു 
നൊമ്പരത്തിൻ അലമുറയായിത്തീരും 
ഉച്ചത്തിൽ ആനന്ദമതിൽ കൈയ്യടിച്ചങ്ങു
ജീവനും ചിതയിലെരിഞ്ഞുതീർന്നു 
ദഹനവുമൊരിറ്റു കണ്ണുനീർ പെയ്തൊഴിഞ്ഞു 
നിശ്വാസമിനിയും തളംകെട്ടിനിന്നാക്കനൽച്ചൂടും
ഇതറിയാനിനി മറ്റൊരു ജന്മത്തിനായ് 
വിട്ടുകൊടുക്കരുതെന്ന് അപേക്ഷിച്ചു ജീവനും 
മൃത്യുവിൻ പാദത്താലമർന്നു സ്വയം 
മൃത്യുവായ്തീർന്നു എങ്ങോ....

Tuesday, June 19, 2012

മഴ

തളിരുകളോടും മൺതരികളോടും കിന്നാരം പറഞ്ഞ് 
കാറ്റിനൊപ്പം കൈപിടിച്ച് ദൂരെയെങ്ങോ പൊയ്ക്കളഞ്ഞു അവൻ...
പിന്നെ അവനെ എങ്ങോ ആക്കിയിട്ട് മടങ്ങിവന്ന തെന്നലും 
തണുത്ത മറുപടി മടങ്ങി...

ഓർമ്മതൻ നിലാവായ്...

നിശബ്ദമായൊരു ജാലകകാഴ്ച്ചയ്ക്ക് വിരാമമിട്ടന്നു
നീയെന്നെ വിഷാദയാം സന്ധ്യക്കു പകരം വിളിച്ചതും.
പടർന്ന മുല്ലവള്ളിയിൽ തികഞ്ഞ ചിട്ടയിൽ വിരിഞ്ഞ
പൂവായ് ശോഭിക്ക നിയും.
മൂകയാമം രാത്രിക്കു് നിന്നരികത്തണയും ഓർ-
മ്മതൻ നിലാവായ് പടർന്നിറങ്ങും.
ഏതോ ശുഭപ്രതീക്ഷയാൽ പുണരുമാനേരമൊരു
ഏകാന്തതീരത്തെ ഞാനും, ഇനിയും നീ ശാന്തസമുദ്രമായാൽ...

Monday, June 18, 2012

രാഗപത്മം

മോഹദളങ്ങളായ് നിൻ പാതിയടഞ്ഞ നേത്രമിന്നെനിയ്ക്കായ്
സൂര്യസ്മരണയിലാണ താമരപോലെ.
വിരിയാൻ വെമ്പുമൊരിളം പനിനീർപ്പൂവായ് നിന്നധരം
ഏതോയാമത്തിലാദ്യചുമ്പനമേൽക്കുമനുഭൂതിക്കായിന്നും കാത്തിരിപ്പു.
മഴയായ് പതിച്ചനേരമൊരു വെയിൽ മന്തഹസിച്ച് നടന്നകന്നു.
പ്രണയത്തിൻ നിശ്വാസമതേൽക്കാനൊരു ദാഹമിനിയുമെൻ മേനിയെ തളർത്തിടുന്നു.
ജ്വലിക്കുമിതുരാവിലും ബാഷ്പ്മായ് നിന്നിൽ പതിച്ചിടുന്നു.
രാഗപത്മമായ് നീയെൻ മനപ്പൊയ്കയിൽ വാടാതെ വാഴുക, മടിയാതെ എന്നും
നിൻ ലജ്ജയിലാനന്ദിച്ചു്, നിനക്കായ് ഞാനിനിയും അസ്തമിക്കാത്തൊരാ സൂര്യനാകും

Sunday, June 17, 2012

വർണ്ണസ്വപ്നങ്ങൾ

തിരിനാളം നിഴലായ് പതിക്കുന്ന വേളയിൽ നിശമയൂറും
നിറമില്ലാപ്പീലിവിടർത്തവെ, മനമതിലാദ്യം കോറിയിട്ടൊരാ
അജ്ഞാതചിത്രകാരൻതൻ വർണ്ണചിത്രം
നിറഭേദങ്ങൾ ചാലിച്ചുവീണ്ടും മനതാരിൽ തെളിയുന്നു.
പ്രതീക്ഷതൻ ചിത്രശലഭങ്ങളിൽ കാണുന്നു
ഞാൻ അവിടെയെന്റെ വർണ്ണസ്വപ്നങ്ങളെ...

Saturday, June 16, 2012

പഴ്സ്മൃതികൾ

പഴ്സ്മൃതികൾ നാലുകെട്ടിനുള്ളിലെ തുളസിത്തറയിലമർന്ന കരിന്തിരിപോലെ...
കാലത്തിൻ കൈവിരൾ പിടിച്ചങ്ങുപടിയിറങ്ങിപ്പോയ പേരക്കിടാവിൻ
നിഷ്ക്കളങ്കത അകത്തളത്തിലേയ്ക്കുതന്നെ നോട്ടമെറിയുന്നു...
പിടിവാശിക്കാരനായ കാർണവരുടെ ദേഷ്യം ഇന്നും പെയ്തൊഴിയുന്നില്ല...
പടിയടച്ചുപിണ്ഡംവെച്ച സ്വപ്നങ്ങൾ നരിച്ചീലുകളായി എങ്ങും പറന്നുനടക്കുന്നു...
നിസഹായമായ തേങ്ങലുകൾ തെക്കിനിയിൽ ഒളിഞ്ഞുതന്നെ ഇരിക്കുന്നു, എന്നിട്ടും...
അറിയപ്പെടാതെപോകുന്ന ബന്ധുത്ത്വം വിലപേശിവാങ്ങാൻ ഞാനിനിയും മടിക്കുന്നു...
പൊലിഞ്ഞുവീണു മണ്ണടിഞ്ഞ എന്റെ സ്മൃതികളെ,
ഞാൻ നിങ്ങൾക്കു ശ്രാദ്ധമൂട്ടിക്കഴിഞ്ഞു...
ഇനിയെന്തുബാക്കി?

Friday, June 15, 2012

ഹരിതസ്വപ്നങ്ങൾ


എന്റെ നിസ്വനങ്ങൾ പ്രതിധ്വനിക്കുന്നു. 
എനിക്കുചുറ്റും നിശബ്ദതപേറി, കടുംചായങ്ങൾ പൂശപ്പെട്ട ചുവരുകൾ അതിനുവേണ്ടിത്തന്നെ നിർമ്മിക്കപ്പെട്ടതുപോലെ. ചിതലരിക്കപ്പെട്ടതും, പൊട്ടിപ്പിളർന്നുതും, മങ്ങിയവയുമായ ചുവരുകൾ സ്വയം നശിച്ച ബുധിക്കുവേണ്ടി മാത്രം നിലകൊള്ളുകയാണ്. വളഞ്ഞ ഇടനാഴികളിൽ ഇത്തിരിവെട്ടം തീർക്കുന്ന മൂകത അലോസരപ്പെടുത്തുകയാണ്. അകത്തളങ്ങളിൽ പഴമയുടെ ഗന്ധവും, ഓർമ്മകളുടെ ഋതുഭേദങ്ങളും നിറയുന്നു. ചില്ലകൾമാത്രം അവശേഷിക്കുന്ന വൃക്ഷങ്ങളിൽ ഹരിതസ്വപ്നങ്ങൾ കൂടുകെട്ടുന്നു...

Thursday, June 14, 2012

നിശാഗന്ധിയായ്...

നിശബ്ദമായൊരു പകലിനെ കൈവെടിഞ്ഞിങ്ങു പടിഞ്ഞാറിലൊരിക്കൽക്കൂടി അന്ത്യകർമ്മങ്ങൾ ചെയ്തു മടങ്ങുമീരാവിൽ
രാമഴയുമിതൾപൊഴിഞ്ഞൊരു നിശാഗന്ധിയും ഏതോ രാക്കിളിയും തേങ്ങി, പതിയെ.
നിശ്ചലമായൊഴുകുമേതോ നദിയായ് ഞാൻ.
നിസർഗ്ഗത്തിൽപതിഞ്ഞ കാലൊച്ചയും, കേൾക്കുമതേതോ ഓടക്കുഴൽ നാദത്തെയും അനുഗമിച്ചും, മയിൽപ്പീലിചുമ്പിച്ചുമീനിശീധിനിയിൽ
ഞാനുമലഞ്ഞു വീണ്ടുമേകയായ് വൃന്ദാവനത്തിലെങ്ങും. കൃഷ്ണാ,  നിൻ സ്വപ്നമായ് ഞാനിനിയുമതേ യാമങ്ങളിൽ, നിശാഗന്ധിയായ് വീണ്ടും...

Wednesday, June 13, 2012

അഭിനിവേശം

മഴയെ വീണ്ടും പ്രണയിക്കുന്നു ഞാൻ . അപ്രതീക്ഷിതമായി നൽകുന്ന ചുമ്പനമായി എന്റെ നെഞ്ചിൽ പതിക്കുന്ന മഴത്തുള്ളികൾ എന്റെ സമ്മതം കൂടാതെ എന്റെ യുവത്വത്തിൻ അനുഭൂതികളെ ഉണർത്തുകയും, ഒരു കാമുകന്റെ മയമില്ലാത്ത നോട്ടം പുഞ്ചിരിയ്ക്ക് കൈമാറി കടന്നുപോവുകയും ചെയ്യുന്നു... 
മഴയോടുള്ള എന്റെ അഭിനിവേശം അടങ്ങുന്നില്ലൊരിക്കലും...

Tuesday, June 12, 2012

വേദനയിൽ വിരിയുന്ന പൂക്കൾ

വേദനയിൽ പ്രണയവിരഹങ്ങൾ തീവ്രമാകും. 
സന്ധ്യയിലെ മൗനനൊമ്പരങ്ങൾക്ക് ആഴം കൂടും. 
അതിൽ വീഴുന്നനേരമത്രയും ആഴത്തിലേയ്ക്കു് 
മുങ്ങിത്താണുപോകാനേ നമുക്ക് ആഗ്രഹമുണ്ടാകൂ. 
വേദനയിൽ വിരിയുന്ന പൂക്കൾ വശ്യവും, ലഹരിപോലെ 
മത്തുപിടിപ്പിക്കുന്ന രൂക്ഷഗന്ധമുള്ളയുവമാകും. 
അതിലെ തേൻ 
നമുക്ക് രുചി കണക്കാക്കാനാവാത്തത്ര... 
മടുപ്പുതോന്നുന്ന... 
മാധുര്യംമുള്ളതും ആകും.

Monday, June 11, 2012

സന്ധ്യയ്ക്ക് മാത്രം...

നനയാൻ ഇനിയും മഴത്തുള്ളികൾ സമ്മാനിക്കാൻ ആകാശത്തെ കാർമേഘങ്ങളോട് കേഴാം...
കുളിരും നനുതസ്പർശ്ശവും സന്ധ്യയ്ക്കുമാത്രം സ്വീകരിക്കാം. 
വിളക്കുകളിലെ തിരിവെളിച്ചവും, കർപ്പൂരഗന്ധവും, കൂവളമാല്യവുമൊക്കെ സന്ധ്യയ്ക്കുമാത്രം സ്വന്തമായവയല്ലൊ. പ്രണയവിരഹങ്ങളുടെ തീവ്രരാഗസുഗന്ധത്തേക്കാൾ തെല്ലു കുറവാണ് ഇവ. കാരണം ഞാനറിഞ്ഞ ശിവാനുഭൂതികൾ സന്ധ്യയുടെ മൗനത്തിലും, അസ്തമയസൂര്യന്റെ രക്തശോഭിതമായ പ്രണയഭാവത്തിലും മാത്രമാണ്. സന്ധ്യ പ്രകൃതിയ്ക്ക് സമ്മാനിക്കുന്ന കറുത്തകമ്പളം പുതച്ച് ഉറങ്ങുമ്പോൾ, നിലാവിന്റെ സ്പർശ്ശത്താൽ അലസമായ സ്വപ്നങ്ങൾ പങ്കുവെച്ച യാമങ്ങൾ, നാളെയ്ക്കായ് സ്വപ്നം കാണാൻ മോഹങ്ങളുടെ മുത്തുകൾ കോർത്ത മാലയ്ക്കായ് കാത്തുനിൽക്കാൻ അവളെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നു.

Sunday, June 10, 2012

പകലുകൾ...

വിരസമായ പകലുകളെ പരിഭവത്തിന്റെ കാർമേഘക്കൂട്ടങ്ങൾ മൂടി നിൽക്കുമ്പോളും...
ഓർമ്മകളുടെ ഊഞ്ഞാലാട്ടം ആസ്വദിക്കുന്നു.
എത്ര ശ്രമിച്ചിട്ടും അരികിലെത്താത്ത ലക്ഷ്യങ്ങളോട് കലഹിച്ച് ഇങ്ങിനെ ഇനിയും എത്രനാൾ?

കാത്തിരിപ്പ്

മഴയ്ക്കായ് കാത്തിരുന്നു കാലം,വറ്റിദാഹവുമോർമ്മയും
മഴമേഘങ്ങളെ, പെയ്യാതെ അകലാൻ തോന്നുകയോ?
ചൊടിച്ചുപോകുമീ ദുർവ്വാശിക്കാരനാം ഇളം തെന്നലേ,
അംബരവീഥിയിൽ കാർമേഘങ്ങളേയുംകൂട്ടി നീ എങ്ങോട്ട്?
മടുപ്പിന്റെ സ്വച്ഛതയിൽ ഭൂവിൻ നിറം മങ്ങുന്നുവോ!
എങ്കിലും ഏതോ ഓർമ്മയിൽ വീണ്ടുമിറ്റുവീഴും മഴത്തുള്ളികളും,
ആർത്തട്ടഹസിക്കും വെള്ളിവെളിച്ചവും, ബാക്കിയാവുമിടിനാദവും
ഒരിക്കൽക്കൂടി ഈ വേഴാമ്പലിൻ ദാഹമടക്കുമോ?