Saturday, August 18, 2012

കുഞ്ഞുമഴത്തുള്ളി!

മഴക്കാറ്റിന്റെ തണുപ്പ് വല്ലാതെ പ്രകൃതിയെ കുളിർപ്പിക്കുന്നു. 
കുളിരുന്ന മനസ്സിൽ ബാക്കിയാകുന്നത് കഴിഞ്ഞുപോയ സൂര്യതാപത്തിലെ വേവിനേയും, അതിലെ സ്വേതരേണുക്കളുടെ വിമ്മിട്ടപ്പെടുത്തലുകളേയുമാണ്. മഴയുടെസ്വരം ഇമ്പമുള്ളതും ചിലപ്പോൾ ഗാംഭീര്യമുള്ളതും ആകുന്നു. ഒരു മഴത്തുള്ളിയാകാൻകഴിഞ്ഞെങ്കിൽ...സാഗരനീലിമയിൽനിന്നും ആകാശം ഏറ്റുവാങ്ങുന്ന മഴയുടെ ആദ്യാംശം. എല്ലാം പ്രതിഫലിക്കുന്ന സൂര്യതേജസ്സിനെപ്പോലും ഉൾക്കൊള്ളാൻ കഴിയുന്ന മഴത്തുള്ളി...എത്ര പവിത്രം!. സ്വഛം! ഭംഗിയാർന്നത്! സൂര്യൻ അവളെ ഭൂമിയ്ക്കു സമർപ്പിക്കുന്നു. മേഘത്തിൽനിന്നുമടർന്ന് മണ്ണിൽ പതിക്കുന്ന അത്രയുംനേരം...മതി, അത് മണ്ണിന് സ്വന്തമാകുമ്പോൾ... പുതിയ ലോകം ജനിക്കുന്നു...അതിന്റെ ആയുർദൈർഘ്യം മാത്രമറിഞ്ഞ്... മണ്ണിന്റെ വികാരങ്ങൾക്കുമേൽ പടർന്ന്, ആഴത്തിൽ ലയിക്കാമായിരുന്നു...അവിടെ കുഞ്ഞുമഴത്തുള്ളി ആരും കാണാതെ മണ്ണിനുസ്വന്തമായി മാഞ്ഞുപോകുന്നു.

Wednesday, August 15, 2012

മഴഭാവങ്ങൾ

ജാലകകാഴ്ച്കകളിൽ ഏറ്റവും മനോഹരം മഴക്കാഴ്ച്ചയാവും. കാരണം അപ്രതീക്ഷിതങ്ങളാണ് മഴഭാവങ്ങൾ. ആവേശമായ്...അറിവായ്...അനുഗ്രഹമായ്...അഥിതിയായ്...ആർദ്രമായ്...ആത്മനൊമ്പരമായ്...അനുഭൂതിയായ്...ആരവത്തോടെ അനുഭവമായ് എത്തുന്നത്...മഴ. ചെയ്ത ദ്രോഹങ്ങൾക്കോരോന്നിനും കരുണയേതുമില്ലാതെ പ്രതികാരം ചെയ്യുന്നതും, ഒരപേക്ഷയിൽ എല്ലാ നൊമ്പരപ്പെടുത്തലുകൾക്കും മീതേ മാപ്പപേക്ഷിക്കുന്നതും മഴയുടേതാം ഭാവങ്ങൾതന്നെ. പ്രണയവിരഹങ്ങൾക്ക് മൂകസാക്ഷിയാം പ്രകൃതിയുടെ വാചാലതയ്ക്കും പേര് മഴയെന്നുതന്നെ. വേനലിൽ വരണ്ട മണ്ണിനും മനസ്സിനും ഏകയ് വന്ന് നനുത്ത സ്പർശമതേകുന്നതും മഴ. നനഞ്ഞമണ്ണിൻ പുഞ്ചിരി ഒരായിരം വർണ്ണങ്ങൾ തീർക്കുമോരോ പുൽനാമ്പിനേയും ചുംബിച്ച് നിൽക്കുമൊരാ നീർത്തുള്ളിയായ് മഴ. ഇനിയും പെയ്തറിയിച്ച ഭാവങ്ങളെത്ര... പുഞ്ചിരിയിൽ, അലമുറയിട്ടുകരയുന്ന നിസാഹയതയിൽ, കോധമടങ്ങാത്ത താണ്ടവച്ചുവടുകളിൽ, ലജ്ജയിൽ, പരിഹാസത്തിൽ, പരിഭവത്തിൽ, പ്രൗഢിയിൽ എല്ലാം തെളിയുന്ന മഴഭാവങ്ങൾ ഇനിയും...മനസ്സുകാത്തിരിക്കുന്നു ആ മഴഭാവങ്ങളെ...

Tuesday, August 14, 2012

നിറഞ്ഞ മഴ നനഞ്ഞ് പ്രകൃതി


ഈ പ്രകൃതി മനുഷ്യനെ വീണ്ടും നിസഹായതയുടെ 
ഉമിത്തീയിൽ ഞെരിഞ്ഞടങ്ങാൻ വിടുകയാണ്. പ്രീയപ്പെട്ടതൊക്കെ നഷ്ടപ്പെടാതെ നോക്കാൻ വിഢിയായ മനുഷ്യൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അറിയാതെ സ്വാർത്ഥമോഹങ്ങൾ അവന്റെ ജീവിതത്തെ മായികലോകത്തേയ്ക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ പ്രകൃതി പ്രതികരികരിക്കുന്നു. വീർപ്പുമുട്ടിൽ വീണ്ടുതീരുമെന്ന് ഉറപ്പാകുമ്പോൾ മാത്രം...ഇതുപോലെ...നിസഹായനാണു് നീയെന്ന്...സംഹാരതാണ്ഡവം ചെയ്ത് ആത്മനിർവൃതിയടയുന്നു. ആലോചിക്കുവാനായി ഒരു നിമിഷം പോലും നൽകാതെ, മരണത്തിനെ തേരാളിയാക്കി അവൾ മനുഷ്യന്റെ സകല ക്രൂരതകൾക്കും പ്രതികാരം ചെയ്യുന്നു. മണ്ണും മഴയും മരണവും ചേർത്ത് ആയുധം അവൾ കൈയ്യിലേന്തുന്നു. ഇതുവരെ ഒപ്പമുണ്ടായ, എന്തൊക്കെയോ നഷ്ടപ്പെട്ട, ഏതൊക്കെയോ മനുഷ്യർ വിലപിക്കുന്നു... അതിനുകൂട്ടായി വാഗ്ദാനങ്ങളുടേയും മാറ്റൊലിക്കുമേൽ ഇനി ഉയർന്നുകേൾക്കുക ഒരു മരണപ്പെട്ടവളുടെ ചിരി മാത്രം. എതിൽ എല്ലാ വിചാരവികാരങ്ങളും ഇല്ലാതെയാകും. അന്ന് ഞാനോനീയോ നമ്മളോ ഉണ്ടാകുമോ?

Wednesday, August 8, 2012

വഴിമറന്ന നിദ്ര

നിദ്രയ്ക്ക് വഴിമറന്നു...
നിദ്ര തീണ്ടാതെ നടന്നുനീങ്ങുന്നു
ഓർമ്മകൾ സ്വരമായ്മേയും മനസ്സും.
നിശയോ ഏറെനേരമായെന്നെ
നിശബ്ദമായ്പുൽകിടുന്നു.
നിശബ്ദതയലിനിയുമുറങ്ങാത്തോരെനിക്ക്
നിശാന്ത്യത്തിലൊരുകൂട്ടായരുകിലെത്തുന്നു
നവപ്രതീക്ഷതൻ രശ്മിയും...